സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ C.R. നീലകണഠന്‍

 കൊച്ചി നഗരത്തിന്‌ തൊട്ടടുത്ത കാക്കനാട്‌ 15000 കോടി മുതല്‍ മുടക്കി സ്മാര്‍ട്ട്‌ സിറ്റി സ്ഥാപിക്കാന്‍ പോകുന്ന കാര്യം മുഖ്യമന്ത്രിയുടെയും ചീഫ്‌ സെക്രട്ടറിയുടെയും പ്രസ്താവനകളില്‍ നിന്നറിയുന്നു.നിലവിലുള്ള ഇന്‍ഫോപാര്‍ക്കിന്റെ കൂടെ 200 ഏക്കര്‍ സ്ഥലം ആദ്യഘടട്ടമെന്ന നിലയില്‍ സര്‍ക്കര്‍ സൗജന്യായി നല്‍കുമത്രെ . ദുബൈ ഇന്റീര്‍ നെറ്റ്‌ സിറ്റി (DIC ) യാണ്‌ ഇത്‌ സ്ഥാപിക്കുന്നത്‌ . അന്തിമമായി ഇത്‌ 1000 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പദ്ധതിയാകുമെന്നും ആദ്യഘട്ടത്തില്‍ 33000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നും പറയുന്നു. വിദേശിയരും വിദേശ ഇന്ത്യക്കാരുമായവര്‍ തുടങ്ങുന്ന IT യും അനുബന്ധമേഖലകളിലുമാണ്‌. ഇവിടെ വരുന്ന വ്യവസായങ്ങള്‍ . ഇതു സംബന്ധിച്ച കരാര്‍ അവസാന ഘട്ടത്തിലായി. സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ആവശ്യമായ വന്‍തോതിലുള്ള റോഡ്‌ വികസനം ആരംഭിച്ചുകഴിഞ്ഞു.സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ആവശ്യമായ വെള്ളവും വൈദ്യുതിയും കുറഞ്ഞ ചെലവില്‍ നല്‍കും.ഇതിനകത്ത്‌ സ്വതന്ത്ര വ്യാപാരമേഖലയുണ്ടാകും.തൊഴില്‍ നിയമങ്ങള്‍ ബാധകമല്ല ഒട്ടേറെ നികുതി ഇളവുകള്‍ ഉണ്ടാകും.


ഇത്‌ സംബന്ധിച്ച്‌ ശരാശരി മലയാളിക്ക്‌ ഉണ്ടാകുന്ന ചില സംശയങ്ങളാണ്‌ ഇവിടെ ഉയര്‍ത്തുന്നത്‌.മുഖ്യമന്ത്രി നേരിട്ട്‌ കൈകാര്യം ചെയ്യുന്ന വകുപ്പാണ്‌ ഇത്‌. ചീഫ്‌ സെക്രട്ടറിയാണ്‌ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും. ആയതിനാല്‍ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്‌. ഇത്തരം വിഷയം ജനങ്ങളെ അറിയിക്കാന്‍ പ്രതിപക്ഷത്തിനും ബാധ്യതയുണ്ട്‌.

ഒന്ന്: IT അനുബന്ധ വ്യവസായ വികസനത്തിനുള്ള പദ്ധതിയാണ്‌ എങ്കില്‍ ഈ നഗരത്തിനകത്ത്‌ ആവാസ കേന്ദ്രങ്ങളും സ്കൂളുകളും വിനോദ കോമ്പ്ലക്സുകളും മറ്റും സ്ഥാപിക്കുന്നതെന്തിന്‌. അതി സമ്പന്നരായ വിദേശികള്‍ക്കും വിദേശ വാസികളായ സ്വദേശികള്‍ക്കും സുഖ നഗരം തീര്‍ക്കാനാണ്‌ ഇതെങ്കില്‍ പാവപ്പെട്ട ജനങ്ങളുടെ കൂടിയായ സര്‍ക്കാര്‍ പണം കൊടുത്ത്‌ അധികാരമുപയോഗിച്ച്‌ കുടിയൊഴിപ്പിച്ച സ്ഥലം നല്‍കുന്നത്‌ ശരിയോ?

രണ്ട്‌ : IT വ്യവസായ വികസനത്തിന്‌ വേണ്ടി 100 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ടെക്നോപര്‍ക്കില്‍ 50% സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. നിര്‍ദ്ദിഷ്ട സ്മാര്‍ട്ട്‌ സിറ്റി പ്രദേശത്തുള്ള ഇന്‍ഫോപര്‍ക്കില്‍ 365000 ചതുരശ്ര അടി പണിത കെട്ടിടമുണ്ട്‌. വിപ്രോ TCS തുടങ്ങിയ 24 കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.ബാക്കി സ്ഥലം പുതിയ കമ്പനികള്‍ക്ക്‌ നല്‍കാമല്ലോ. കാക്കനാട്‌ തന്നെ കയറ്റുമതി വികസനത്തിനായുള്ള പ്രത്യേക സമ്പത്തിക മേഖല യിലെ(SEZ) ധാരാളം കമ്പനികള്‍ പൂട്ടിപ്പോയ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്‌. ഇവിടെയും പല IT കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം കഴിഞ്ഞിട്ട്‌ പോരെ പുതിയൊരു സ്മാര്‍ട്ട്‌ സിറ്റി. ഇയവയൊന്നും വീട്‌ വയ്ക്കാന്‍ പറ്റുന്ന വിധത്തിലുള്ളതല്ലത്‌ അല്ലാത്തതിനാല്‍ അല്ലെ പുതിയ സ്വപ്ന നഗരം ഉണ്ടാക്കുന്നത്‌. അപ്പോള്‍,ഫലത്തില്‍ ഇതൊരു രിയല്‍ എസ്റ്റേറ്റ്‌ ഇടപാടല്ലേ

മൂന്ന്: ദുബൈ ഇന്റര്‍നെറ്റ്‌ സിറ്റി പേര്‍ സൂചിപ്പിക്കുന്നതുപോലെ IT സ്ഥാപനമല്ല എന്നതിന്റെ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാകും. അത്‌ വെറുമൊരു സ്വകാര്യ പശ്ചത്തല വികസന കമ്പനിയാണ്‌. നമ്മുടെ നാട്ടി കിന്‍ഫ്ര ചെയ്യുന്നത്‌ പോലെ സ്ഥലമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന സ്ഥാപനം . ദുബൈ സര്‍ക്കാരിക്‌ സ്വാധീനമുള്ളതുകൊണ്ട്‌ അവര്‍ക്ക്‌ ചില സഹായങ്ങള്‍ ചെയ്യാനാകും. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭൂമി ഏക്കറിന്‌ രണ്ടും മൂന്നും കോടി രൂപക്ക്‌ മുറിച്ച്‌ മറിച്ച്‌ വില്‍ക്കുകയെന്ന ഒറ്റജോലിയല്ലെ ഉള്ളത്‌. 200 എക്കറില്‍ നിന്നു തന്നെ അവര്‍ക്ക്‌ നാനൂറു മുതല്‍ അഞ്ഞൂറ്‌ കോടി രൂപവരെ ഉണ്ടാക്കാം.. ഈ ഇടപാടില്‍ ഇത്രവലിയൊരു ലാഭം ഈ വിദേശ കമ്പനിക്ക്‌ കിട്ടുമ്പോള്‍ അതിന്റെ വിഹിതം നാട്ടിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിനും കിട്ടും എന്നതിനാലല്ലെ ഈ പദ്ധതിക്ക്‌ വേണ്ടി അവര്‍ വാദിക്കുന്നത്‌

നാല്‌: സ്വന്തം ജീവന്‍ കൊടുത്തുപോലും സമരം നടത്തിയതിന്റെ ഫലമാണല്ലോ ആദിവാസികള്‍ക്ക്‌ ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്‌. വാഗ്ദാനമല്ലാതെ ഇതുവരെ ഒന്നും നടന്നില്ല. സുനാമി ബാധിയതരെ പുനരധിവസിപ്പിക്കനുള്ള ഭൂമി കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ സമ്പന്നര്‍ക്ക്‌ ആയിരം ഏക്കര്‍ ഭൂമി കണ്ടെത്തണമെന്ന് സര്‍ക്കാര്‍ ഇത്രപ്പെട്ടന്ന് സമ്മതിച്ചത്‌ എങ്ങനെ?

അഞ്ച്‌: ഒട്ടേറെ തൊഴിലവസരങ്ങളുണ്ടാകും എന്നും , അത്‌ സംബന്ധിച്ച്‌ കരാര്‍ ഉണ്ടാകും എന്നും , ലംഘിക്കപ്പെട്ടാല്‍ പെനാല്‍റ്റി ഉണ്ടാകും എന്നും പറയപ്പെടുന്നു. ഇത്‌ യുക്തി ഇല്ലാത്ത വാദമാണ്‌. സര്‍ക്കാരുമായി കരാരുണ്ടാക്കുന്ന കമ്പനി (DIC) അല്ല അവിടെ വ്യവസായങ്ങള്‍ (ഉണ്ടെങ്കില്‍) സ്താപിക്കുന്നത്‌. പശ്ചത്തല സൗകര്യങ്ങള്‍ പണം കൊടുത്തു വാങ്ങുന്ന മുതലാളിയോട്‌ ആ സ്ഥാപനത്തില്‍ ഇത്രപേര്‍ക്ക്‌ ജോലി നല്‍കണമെന്ന് പറയാന്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക്‌ എങ്ങനെ കഴിയും? ട്രേഡ്‌ യൂണിയന്‍ നിയമങ്ങള്‍ പോലും ഇവിടെ ബാധകമല്ല. ഇതിനേക്കാള്‍ കുറഞ്ഞ കൂലിക്ക്‌ ആളെ കിട്ടുന്ന സ്ഥലം കണ്ടാല്‍ അവര്‍ സ്ഥലം വിടും. അപ്പോള്‍ സര്‍ക്കാര്‍ എങ്ങനെ പിഴയിടും

ആറ്‌: വാദത്തിന്‌ വേണ്ടി സര്‍ക്കാര്‍ പറയുന്ന 33000 തൊഴില്‍ ഉണ്ടാകും എന്ന് സമ്മതിച്ചാല്‍ തന്നെ അതെന്ത്‌ തൊഴിലാണ്‌? അതിന്‌ നല്‍കുന്ന വില എത്ര വലുതാണ്‌.ഒരു തൊഴിലിന്‌ 20000 സബ്‌സിഡി നല്‍കുമെന്നാണ്‌ IT നയം പറയുന്നത്‌ 33000 തൊഴിലവസരങ്ങള്‍ക്ക്‌ പരമാവധി നല്‍കുന്നത്‌ 66 കോടി മാത്രം . ഇവിടെ 200 ഏക്കര്‍ സ്ഥലത്തിന്‌ തന്നെ 400 കോടി രൂപ കമ്പോള്‍ വില വരും. പുതിയ റോഡുണ്ടാക്കാന്‍ വലിയൊരു തുക വേണം. നികുതി ഇളവും നല്‍കണം സ്ഥലത്തിന്‌ പുറമെ വെള്ളം വൈദ്യുതി മുതലായവയ്ക്കും യന്ത്ര സാമഗ്രഹികള്‍ വാങ്ങാനും കെട്ടിടം പണിയാനും സബ്സിഡി നല്‍കണം.ഇതെല്ലാം കണക്കെലെടുത്താല്‍ ഒരു തൊഴിലിന്‌ രണ്ട്‌ ലക്ഷം രൂപവരെയാകും.( ഇത്‌ 33000 പേര്‍ക്ക്‌ തൊഴില്‍ നല്‍കിയാലുള്ള കാര്യം . അതു കുറഞ്ഞാല്‍ പിന്നെയും സബ്സിഡി കൂടും)

ഏഴ്‌: കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ ജോലി ചെയ്യുന്നുണ്ട്‌. ഒരാള്‍ക്ക്‌ 10000 രൂപ എന്ന നിലക്ക്‌ സബ്‌സിഡി നല്‍കിയാല്‍ ഈ രംഗത്ത്‌ വലിയൊരു മാറ്റമുണ്ടാക്കാം. ഇത്തരത്തില്‍ ഒരു സമീപനം ഇല്ലാതതെന്തുകൊണ്ട്‌? IT ക്ക്‌ സബ്‌സിഡി നല്‍കിയാല്‍ വിദേശ കമ്പനിക്കും വലിയൊരു അളവില്‍ വിദേശത്തെ മൈക്രോസോഫ്റ്റ്‌ അടക്കമുള്ള ഭീമന്മാര്‍ക്കുമല്ലെ നേട്ടമുണ്ടാകുക.?

എട്ട്‌: കൊച്ചി നഗരത്തിന്‌ അടുത്തുള്ള ഒരു ലക്ഷത്തോളം പേര്‍ പുതുതായി താമസിക്കാനും ജോലി ചെയ്യാനും വരുമ്പോള്‍ ഇവര്‍ക്ക്‌ ആവശ്യമായ വെള്ളം എങ്ങനെ നല്‍കും. 40 ലക്ഷം പേര്‍ താമസിക്കുന്ന കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഇപ്പോല്‍ തന്നെ കടുത്ത ജലക്ഷാമമാണ്‌.. ഇതിന്‌ വേണ്ടിയുള്ള ജലം കുഴല്‍ക്കിണര്‍ വഴിയാണ്‌ കണ്ടെത്തുന്നതെങ്കില്‍ ഇവിടെ വലിയ ദുരന്തം ഉണ്ടാകും . ഇത്രയധികം പേര്‍ക്കുള്ള വാഹനം ഓടുമ്പോള്‍ ഇവിടുത്തെ റോഡ്‌ വായു മുതലായവയ്ക്കുണ്ടാകുന്ന തകര്‍ച്ച എത്ര ഭീകരമായിരിക്കും. ഇവര്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍( ധനികരാണ്‌ എങ്കില്‍ ഇതും വലിയൊരു അളവില്‍ ഉണ്ടാകും.അത്‌ പ്ലാസ്റ്റിക്കായിരിക്കും അധികവും) എവിടെ എങ്ങനെ സംസ്ക്കരിക്കും. കൊച്ചി നഗരവും പരിസര പ്രദേശങ്ങളും ഇപ്പോള്‍ തന്നെ മാലിന്യ പ്രശ്നത്തില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്‌. ഇവരുടെ ജീവിതം സുഖകരമാക്കാന്‍ ഈ മാലിന്യങ്ങള്‍ ചുറ്റുപാടുള്ള പ്രദേശങ്ങളില്‍ വന്നു വീഴില്ലേ

ഒന്‍പത്‌: ഈ പദ്ധതിക്ക്‌ വേണ്ടി ദുബൈ കമ്പനി 25 ആവശ്യങ്ങള്‍ ഉന്നയിച്ചെന്ന് കേള്‍ക്കുന്നു.സംസ്ഥാനത്തിന്‌ ഗുണകരമായവയ മാത്രമെ അംഗീകരിക്കുവെന്ന പൊതു മറുപടിയാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ഇത്രവലിയ പദ്ധതിക്കുള്ള തീരുമാനം എടുക്കുന്നതിന്‌ മുന്‍പ്‌ കേരളീയരെ പ്രത്യേകിച്ചും പ്രദേശവാസികളെ ഏറ്റവും ചുരിങ്ങിയത്‌ നിയമസഭാ അംഗങ്ങളെയെങ്കിലും കാര്യങ്ങള്‍ ധരിപ്പിക്കെണ്ടെ? കരിമണല്‍ ഘനനം എക്സ്പ്രസ്‌ ഹൈവേ പെരിയാര്‍ മലമ്പുഴ ജല വില്‍പ്പന തുടങ്ങിയ പദ്ധതികളിലെന്നപോലെ ഇതു രഹസ്യമായി നടത്താന്‍ ശ്രമിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക്‌ സംശയം ഉണ്ടാകില്ലെ. അവര്‍ എതിര്‍ത്താല്‍ ചില മുന്‍പദ്ധതികളുടെ ഗതി തന്നെ ഇതിനും വരില്ലേ?

പത്ത്‌: IT എന്നാല്‍ വലിയ ലാഭമുള്ളതും കുറഞ്ഞ അടിസ്ഥാന ചെലവുള്ളതുമായ ( കയറ്റുമതി) വ്യവസായമാണേന്നല്ലോ പറയുന്നത്‌. അതിന്‌ ഇത്ര കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കെണ്ടതുണ്ടോ. സര്‍ക്കാരിന്റെ സബ്‌സിഡികള്‍ ഒന്നുമില്ലാതെ തന്നെ 100 കണക്കിന്‌ IT ചെറു സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സൗജന്യം കിട്ടുന്ന വമ്പന്മാര്‍ വരുന്നതോടു കൂടി ഈ ചെറുകിടക്കാര്‍ അടച്ചു പൂട്ടി പോകില്ലെ? അത്തരം തൊഴില്‍ നഷ്ടം എനഗ്നെ ഒഴിവാക്കും.

പതിനൊന്ന് : സ്മാര്‍ട്ട്‌ സിറ്റി സ്വതന്ത്ര വ്യാപാര മേഖലയാക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടല്ലോ. സര്‍ക്കാര്‍ ഇത്‌ അംഗീകരിക്കുമോ? അങ്ങനെ വന്നാല്‍ അതിസമ്പന്നന്മാരായ അവിടെ ജീവിക്കുന്നവര്‍ക്ക്‌ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഉപഭോഗ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനാകും. ലോകത്തെവിടെയും സ്വതന്ത്ര വ്യാപാര മേഖലയില്‍ ആള്‍ക്കാര്‍ താമസിക്കാറില്ല. ആ മേഖലയിലെ വ്യാവസായിക വ്യാപാര ആവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളാണ്‌ വരിക. അവിടെ നിന്ന് പുറത്ത്‌ കടക്കുമ്പോല്‍ കസ്റ്റംസ്‌ തിരുവ നല്‍കണം., ഇറക്കുമതി നിയന്ത്രണങ്ങള്‍ പാലിക്കണം.. ഫലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥലത്തിന്‌ ചുറ്റും ഒരുവിധ വികസനവും ഉണ്ടാകില്ല. നഗരത്തിലെ അന്തോനിവാസികള്‍ക്ക്‌ തേങ്ങാ ചമ്മന്തി വരെ ഇറക്കുമതി ചെയ്യില്ലേ

പതിനൊന്ന് : സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത്‌ ഇത്തരം അതിസമ്പന്ന മേഖല തുരുത്തുകള്‍ ചുറ്റുപാടുണ്ടാക്കുന്ന സാമൂഹിക പ്രശ്നനഗള്‍ പരിഗണിച്ചിട്ടുണ്ടോ? ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ കടുത്ത ഉപഭോഗാസക്തിയും അസംതൃപ്തിയും കടക്കെണിയും ആത്മഹത്യയും ഗുണ്ടാ മാഫിയയും വളരാന്‍ ഇത്‌ വഴിവയ്ക്കില്ലെ?

ഇത്തരം ചോദ്യങ്ങള്‍ ഇനിയുമുണ്ടാകും. അവയ്ക്‌ മറുപടി പറഞ്ഞ്‌ കേരാളീയ സമൂഹത്തെ കാര്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ.? ഇല്ലാത്ത പക്ഷം സമ്പന്നരെ മാത്രം പൗരന്മാരായി പരിഗണിക്കുന്നു എന്ന ആക്ഷേപം സര്‍ക്കാരിന്‌ കിട്ടും. ഈ നിര്‍ദ്ദിഷ്ട നഗരവാസികള്‍ വോട്ടില്ലാത്തവരും ഉണ്ടെങ്കില്‍ തന്നെ ചെയ്യാന്‍ മിനക്കെടാത്തവരുമാണ്‌ എന്ന് ജനാധിപത്യ ഭരണകൂടങ്ങള്‍ ഓര്‍ക്കുന്നത്‌ കൊള്ളം വോട്ട്‌ ചെയ്യാത്ത്‌ ന്യൂനപക്ഷത്തിന്‌ വേണ്ടി വോട്ട്‌ ചെയ്യുന്ന ഭൂരിപക്ഷത്തിനെ ചൂക്ഷണം ചെയ്യാന്‍ സര്‍ക്കാര്‍ കൂട്ട്‌ നില്‍ക്കുന്നത്‌ ശരിയോ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്മാര്‍ട്ട് സിറ്റിയുടെ ഭാവി? സി.ആര്‍ നീലകണ്ഠന്‍

സാമ്രാജിത്വ കെണിയും ഡോ. ഐസക്കും : ആസാദ്‌